തളിപ്പറമ്പ്: പത്തുലക്ഷത്തിന്റെ വ്യക്തിഗത ലോണിന് അപേക്ഷിച്ച യുവതിയുടെ അക്കൗണ്ടിൽനിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തളിപ്പറന്പ് അടിക്കുംപാറ മറിയം പള്ളിക്കു സമീപത്തെ സി.കെ. സക്കീനയാണ് എറണാകുളത്തെ ധനി ഇന്ത്യ ബുൾസ് ധന കന്പനിയിലെ രണ്ടു പേർക്കെതിരേ തളിപ്പറന്പ് പോലീസിൽ പരാതി നൽകിയത്.
എറണാകുളം ഇടപ്പള്ളിയിലെ ധനകാര്യസ്ഥാപനം രണ്ടു ശതമാനം പലിശയിൽ വ്യക്തിഗത വായ്പ നൽകുന്നുണ്ടെന്ന ഇൻസ്റ്റഗ്രാം സന്ദേശം കണ്ടതിനെത്തുടർന്നായിരുന്നു ഇവർ പത്തുലക്ഷം രൂപ വായ്പയ്ക്കായി അപേക്ഷിച്ചത്. സ്ഥാപനത്തിലെ മാനേജരായി പ്രവർത്തിച്ചുവന്നിരുന്ന അൻസർ, വിഷ്ണു എന്നിവർ വായ്പ ലഭ്യമാക്കുന്നതിന് ജിഎസ്ടി, ഇൻഷ്വറൻസ് എന്നിവയിലേക്ക് പണം അടയ്ക്കേണ്ടതുണ്ടെന്ന് പറഞ്ഞിരുന്നു.
വായ്പ പാസാകുന്പോൾ ഇതു തിരിച്ചു ലഭിക്കുമെന്നു വിശ്വസിപ്പിക്കുകയും ചെയ്തു. ഇതു പ്രകാരം പലതവണകളായി 40 ലക്ഷം രൂപ ഗൂഗിൾ പേ വഴിയും ബാങ്ക് വഴിയുമായി അയച്ചു കൊടുത്തെങ്കിലും വായ്പയോ അടച്ച പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.